തന്നോളം തന്നെ വാർദ്ധക്യം ബാധിച്ച കുടിലിന്റെ ഇറയത്ത് ചൂടിക്കട്ടിലിൽ കിടക്കുകയായിരുന്നു രാജാവ്. ഉച്ച കഴിഞ്ഞിരുന്നു. മഴ തോർന്നെങ്കിലും, കിഴക്കൻമലയിറങ്ങി കാടിനെയുലച്ച് താഴ്വരയിലേക്ക് പടർന്നിറങ്ങിയ കോടക്കാറ്റ് രാജാവിനെ ശല്യം ചെയ്തു. പഴമയുടെ എണ്ണമെഴുക്ക് ബലപ്പെടുത്തിയ കട്ടിപ്പുതപ്പ് തപ്പിയെടുത്ത് വൃദ്ധൻ തലയ്ക്കുമീതേ പുതച്ചു. തോൽവി സമ്മതിച്ച കാറ്റ് മുഖം കറുപ്പിച്ച് ചാടിത്തുള്ളി മുറ്റത്തിറങ്ങി, മുൾവേലി നൂണ്ട്, ശ്മശാനത്തെ കവച്ചുകടന്ന്, അതിനപ്പുറമുള്ള പുൽമേടുകളിൽ പരന്നുനിറഞ്ഞു. അവിടെ പുതുതായി, ഒരൊറ്റ ദിവസത്തിൽ ഉടലാർന്നു പൊന്തിയ കാറ്റാടിയന്ത്രങ്ങളുടെ നീണ്ടുകൂർത്ത് വെള്ളിനിറമുള്ള ഇലകളുടെ ഇടയിൽപ്പെട്ട് ചക്രശ്വാസം വലിച്ചു. ഇലകളാകട്ടെ, മന്ദഗതിയിൽത്തുടങ്ങി ക്രമത്തിൽ വേഗതയാർജ്ജിച്ച കറക്കങ്ങൾ കൊണ്ട് കാറ്റിന്റെ ഊർജ്ജമൂറ്റിയെടുത്ത് ചാലകങ്ങളിലൂടെ താഴ്വരയിലേക്ക് ഒഴുക്കി.
കാറ്റൊഴിഞ്ഞപ്പോൾ ചൂടിക്കട്ടിലിൽക്കിടന്നുകൊണ്ട് രാജാവ് കുടിലിനപ്പുറത്തു തെളിഞ്ഞു വന്ന മുൾവേലിയിലേക്കും അതിനപ്പുറം പരന്ന ശ്മശാനത്തിലേക്കും നോക്കി വിഷാദം പൂണ്ടു. പൂർവ്വികർ ലയിച്ചുചേർന്ന മണ്ണ് വേലിക്കപ്പുറം, തനിക്കപ്രാപ്യമായ ഒരു ദ്വീപുപോലെ വേഷം മാറിയത് രാജാവറിഞ്ഞു. കാറ്റടങ്ങിയ നേരങ്ങളിൽ പിതൃക്കളുടെ വേദന വേലി താണ്ടി വന്നു് തന്നെപ്പൊതിയുന്നത് വൃദ്ധൻ അനുഭവിച്ചു.
കീർത്തിക്കും സമ്പത്തിനും വേണ്ടി പടനിലങ്ങളിൽ ചോരപ്പുഴയൊഴുക്കി തേർവാഴ്ചകൾ നടത്തിയ രാജാക്കന്മാരെപ്പറ്റി വൃദ്ധൻ കേട്ടിട്ടുണ്ടായിരുന്നില്ല. പ്രകൃതിയിൽ ജനിച്ചു ജീവിച്ച്, അതിൽനിന്നെടുത്തു ഭക്ഷിച്ച്, അതിലേക്കുതന്നെ മടങ്ങിപ്പോകുന്ന മനുഷ്യരായിരുന്നു വൃദ്ധന്റെ പ്രജകൾ. ആദിമമായ അറിവുകളും വഴക്കങ്ങളും വഴികാട്ടിയാക്കി വൃദ്ധന്റെ മുത്തച്ഛന്മാർ ഊരുവാണു. പ്രജകളാകട്ടെ, രാജാവാകട്ടെ, നാലു തലമുറകൾക്കുള്ളതു കൂട്ടിവെക്കുകയോ നാലൂരിനുള്ളതു കയ്യടക്കുകയോ ചെയ്തില്ല. വെളിച്ചത്തിന്റെയും കാടിന്റെയും മൂർത്തികളെ പൂജിച്ച്, പ്രകൃതിയുടെ കോപങ്ങളെ ഭയപ്പെട്ട്, അതിന്റെ അലിവിൽ മനം നിറഞ്ഞ് അവർ ജീവിച്ചു മരിച്ചു.
കാലം പോകെ, തന്റെ വംശപരമ്പര ചെറിയൊരു വൃത്തമായിച്ചുരുങ്ങുന്നതും സംസ്കാരത്തിന്റെ പതാകാവാഹകരായ മറ്റൊരു സമൂഹം അതിനപ്പുറത്ത് വലിയൊരു സമുദ്രമായി അലയടിക്കുന്നതും വൃദ്ധനറിഞ്ഞു. വിശപ്പാറ്റാൻ വേണ്ടി മാത്രം നായാടിയ തന്റെ ജനതക്കുമേൽ സംസ്കൃത മനുഷ്യരുടെ ആർത്തി നിയമങ്ങളായും വേലികളായും വന്നു പൊതിയുന്നതു കണ്ട് വൃദ്ധനു ശ്വാസം മുട്ടി..
ഉച്ചവെയിലിന്റെ ഊഷ്മളതയിൽ വൃദ്ധൻ പുതപ്പു മാറ്റി രാവിലത്തെ കൗതുകങ്ങളെപ്പറ്റി ഓർക്കാൻ തുടങ്ങി. അഞ്ചാറുപേരടങ്ങിയ ഒരു സംഘമായാണ് അവരെത്തിയത്; വിചിത്രമായ വേഷങ്ങളും ഭാഷയും ഉപകരണങ്ങളുമായി. ഊരിൽനിന്ന് പുറത്തുപോയിപ്പഠിച്ച് ആ സമുദ്രത്തിൽ ലയിച്ചുചേർന്ന ഒരു യുവാവായിരുന്നു അവരുടെ വഴികാട്ടി. ആണിനെപ്പോലെ വസ്ത്രം ധരിച്ച ഒരു യുവതി ഏതോ ഒരുപകരണം നീട്ടി, വൃദ്ധന് അരികും മൂലയും മാത്രം മനസ്സിലാകുന്ന ഭാഷയിൽ എന്തൊക്കെയോ ചോദിച്ചു. ഊരിന്റെയും വംശപരമ്പരകളുടെയും ചരിത്രത്തെപ്പറ്റിയാണ് അവർ ചോദിച്ചതെന്ന് ഊരുകാരൻ യുവാവ് മൊഴിമാറ്റി. കേട്ടറിവുകളിലും ഓർമ്മയുടെ ആഴങ്ങളിലും മുങ്ങിത്തപ്പി വൃദ്ധൻ തനിക്കറിയാവുന്ന ഉത്തരങ്ങൾ നൽകി.
അവസാനം, ശ്മശാനം കടന്നു കയറിവന്ന മുൾവേലികളെപ്പറ്റി ചോദിച്ചപ്പോൾ, അവർ നീട്ടിയ വെളിച്ചത്തിൽ ചെടിച്ചിട്ടെന്നവണ്ണം വൃദ്ധന്റെ കണ്ണിൽനിന്നും നീരടർന്നു. രാജാക്കന്മാരും അവരുടെ ഗോത്രപരമ്പരയും പൊടിഞ്ഞുചേർന്ന മണ്ണ് അധികാരവും കയ്യൂക്കും കൊണ്ടു നേടിയ ചില ശാസനങ്ങളുടെ ബലത്തിൽ ചിലർ പതിച്ചെടുത്തത് പറഞ്ഞപ്പോൾ വൃദ്ധന്റെ സ്വരം വിറച്ചു. വിവരണങ്ങളിൽ സംതൃപ്തരായി, ശ്മശാനത്തിന്റെയും കാറ്റാടിപ്പാടത്തിന്റെയും കാഴ്ചകൾ പകർത്തി ഉച്ചക്കു മുൻപുതന്നെ സംഘം സ്ഥലം വിട്ടു. ഓർമ്മകളുടെയും കാറ്റിന്റെയും താരാട്ടിൽ വൃദ്ധനുറങ്ങി.
** ** **
ചാലകങ്ങളിലൂടെ താഴ്വരയിലേക്കൊഴുകിയ ഊർജ്ജം തണുപ്പിച്ചെടുത്ത മുറിയിൽ, തന്റെ പ്രിയപ്പെട്ട ചാരുമഞ്ചത്തിൽ, ഉച്ചയുറക്കം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു മന്ത്രി. ഭരണത്തിന്റെ ആയാസങ്ങൾ ചിത്രങ്ങളായും ശബ്ദങ്ങളായും മന്ത്രിക്കുമുന്നിലെ സ്ക്രീനിൽ തെളിഞ്ഞുമാഞ്ഞു. അതിനിടയിൽ, താൻ പുതുതായി നട്ടുപിടിപ്പിച്ച കാറ്റാടിപ്പാടത്തിന്റെ ദൃശ്യങ്ങൾ വന്നുവീണത് അദ്ദേഹത്തെ ജാഗരൂകനാക്കി. അതവസാനം കുടിലിന്റെ മുറ്റത്തുനിൽക്കുന്ന രാജാവിലെത്തി നിശ്ചലമായി. രാജാവ്, പിതൃപരമ്പരയിൽ നിന്നു വേർപെട്ടുപോയ തന്റെ ജന്മത്തെപ്പറ്റി വിലപിക്കുകയായിരുന്നു. കാഴ്ചകളിൽ ഒരു മുൾവേലി വളർന്നുവളർന്നുവന്നു. അതിന്റെ ആഘാതത്തിൽ മന്ത്രി വിവശനായി. കൂടെയുണ്ടായിരുന്ന സഹായി നേതാവിന്റെ മനസ്സറിഞ്ഞ്, അദ്ദേഹത്തിന്റെ പരവേശം അകറ്റാനുള്ള പാനീയക്കൂട്ട് തയ്യാറാക്കാൻ ശ്രമം തുടങ്ങി.
** ** **
താഴ്വരയിൽ നിന്ന് ഇരുട്ടു പടർന്നു വന്ന് കനംവെച്ചു. കുടിലിൽ, ഉറക്കത്തിന്റെ കനിവിലലിഞ്ഞ്, ഒരു ഗോത്രനൃത്തത്തിനു സാക്ഷിയാകുകയായിരുന്നു രാജാവ്. ഊരിനു നടുവിലെ ദൈവത്തറയിൽ ഒരാഴി തെളിഞ്ഞു കത്തി. അരികിലെ പീഠത്തിൽ പ്രൗഢിയോടെ രാജാവിരുന്നു. പെരുമ്പറകളുടെ താളത്തിൽ ചുവടുവെച്ച ഗോത്രക്കാർ സംതൃപ്തിയുടെ സ്വരത്തിൽ പാട്ടുപാടി. പ്രീതരായ ദൈവങ്ങൾ അദൃശ്യരായ കാഴ്ചക്കാരായി. പെരുമ്പറയുടെ താളം മുറുകിയപ്പോൾ ആഴി ഉയർന്നുകത്തി. ചൂട് തരംഗങ്ങളായി ഉയർന്നതും നൃത്തക്കാരും ദൈവങ്ങളും ദൈവത്തറയുപേക്ഷിച്ച് പലായനം ചെയ്തു. കണ്ണു തുറന്ന രാജാവ് ഗോത്രക്കാർക്കു പകരം തനിക്കുചുറ്റും നൃത്തംവെക്കുന്നത് അഗ്നിയാണെന്നറിഞ്ഞ് സങ്കടപ്പെട്ടു.
രാവിലെ മലയിറങ്ങി കാടുകടന്നു വന്ന കാറ്റ് മുൾവേലിക്കു മുൻപിൽ കുടിലിന്റെ തടസ്സമൊഴിഞ്ഞതു കണ്ട് വിഷണ്ണനായി അവിടെയാകെ ചുറ്റിത്തിരിഞ്ഞ്, ക്രമേണ വേഗതയാർന്ന് ഒരു ചുഴലിയായി. കുടിലിരുന്ന സ്ഥലത്തുനിന്നും വെണ്ണീറിന്റെ ഒരു മേഘം കറങ്ങിപ്പൊങ്ങി. മുൾവേലി കടന്ന മേഘം ശ്മശാനത്തിനു മുകളിൽ ധൂളികളായി പറന്നു താണു. പരമ്പരകളുടെ കൂടിച്ചേരലിന്റെ സാന്ദ്രതയിൽ താഴ്വരയിൽ വെയിലുയർന്നു.
** ** **
( ഇലസ്ട്രേഷൻ : അല്പം ചോരണം, അല്പം കൈക്രിയ)
ഇ- മഷിയില്‍ വായിച്ചിരുന്നു.
ReplyDeleteപതിവുപോലെ എഴുത്തുകാരന്റെ സാമൂഹിക പ്രതിബദ്ധത വെളിവാക്കുന്ന മറ്റൊരു വിഷയം. ആറ്റിക്കുറുക്കിയ വരികളില്‍......
പറയേണ്ട വിഷയം വക്കുകള്‍ മനോഹരമായി കൂട്ടിയിണക്കി പറഞ്ഞു. ഏറെ സ്പര്‍ശിച്ചതു അവതരണം.
ReplyDeleteമനോഹരമായ ശൈലി!!!
ReplyDeleteഅന്നും ഇന്നും ഈ കഥ വായിക്കുമ്പോള്‍ എന്റെ മനസ്സിലേക്ക് എത്തുന്ന ഒരു മുഖം തേവന് രാജമന്നാന്റെ ആയിരുന്നു.
ReplyDelete‘കീർത്തിക്കും സമ്പത്തിനും വേണ്ടി പടനിലങ്ങളിൽ ചോരപ്പുഴയൊഴുക്കി തേർവാഴ്ചകൾ നടത്തിയ രാജാക്കന്മാരെപ്പറ്റി വൃദ്ധൻ കേട്ടിട്ടുണ്ടായിരുന്നില്ല. പ്രകൃതിയിൽ ജനിച്ചു ജീവിച്ച്, അതിൽനിന്നെടുത്തു ഭക്ഷിച്ച്, അതിലേക്കുതന്നെ മടങ്ങിപ്പോകുന്ന മനുഷ്യരായിരുന്നു വൃദ്ധന്റെ പ്രജകൾ. ആദിമമായ അറിവുകളും വഴക്കങ്ങളും വഴികാട്ടിയാക്കി വൃദ്ധന്റെ മുത്തച്ഛന്മാർ ഊരുവാണു. പ്രജകളാകട്ടെ, രാജാവാകട്ടെ, നാലു തലമുറകൾക്കുള്ളതു കൂട്ടിവെക്കുകയോ നാലൂരിനുള്ളതു കയ്യടക്കുകയോ ചെയ്തില്ല. വെളിച്ചത്തിന്റെയും കാടിന്റെയും മൂർത്തികളെ പൂജിച്ച്, പ്രകൃതിയുടെ കോപങ്ങളെ ഭയപ്പെട്ട്, അതിന്റെ അലിവിൽ മനം നിറഞ്ഞ് അവർ ജീവിച്ചു മരിച്ചു.‘
ReplyDeleteഇത്തരം മന്നവരെ ഇല്ലാതാക്കി ...
മന്ത്രി പുംഗവന്മാർ വാണിടുന്ന നാടിന്റെ
അവസ്ഥാവിശേഷങ്ങളിലേക്ക് ..അസ്സലൊരു എത്തി നോട്ടം...!
നന്നായി വരച്ചുവെച്ചു.
ReplyDeleteപോര നാസര്‍ ,നാസറിനോടുള്ള സൗഹൃദം ഓര്‍ക്കുമ്പോള്‍ പറയാന്‍ പാടില്ലെങ്കിലും പറയാതെ വയ്യ ,നാസറില്‍ നിന്ന് ഞങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട് .
ReplyDeleteമന്ത്രിമാർ സിംഹാസനത്തിലിരിക്കുമ്പോൾ രാജാക്കന്മാർ ചാരമായില്ലെങ്കിലല്ലേ അത്ഭുതമുള്ളു.
ReplyDeletee മഷിയില്‍ വായിച്ചിരുന്നു,,,
ReplyDeleteകഥയില്‍ നിന്ന് കാടും കാടില്‍ നിന്ന് ജീവിതവും ഇറങ്ങി നടക്കുന്നത് കാണുന്നു.
ReplyDeleteഒരു വസന്തവും വിരുന്നെത്തില്ലെന്നറിഞ്ഞും കൊണ്ടുള്ള കാത്തിരിപ്പ്!!..മരണത്തെയോ..അതിന്നപ്പുറം സുഖാന്വേഷണത്തിന്റെയോ അത്യാഗ്രഹിയായ മനസ്സ്..ഒറ്റ നോട്ടത്തിലെ വരികള്ക്കപ്പുരം ആഴത്തിലെ മോഹേച്ഛ!!..മനുഷ്യ മനസ്സിന് ജടിലത...........rr
ReplyDeleteപറയേണ്ട വിഷയം വക്കുകള്‍ മനോഹരമായി കൂട്ടിയിണക്കി പറഞ്ഞു, വായനയില്‍ നല്ല ചില ചിത്രങ്ങളും പ്രയോഗങ്ങളും കണ്ടു. ആശംസകള്‍
ReplyDeleteകലയിലെ പ്രചരാണാംശവും, പ്രചരണത്തിലെ കലാംശംവും എക്കാലത്തേയും വിവാദവിഷയമാണ്... ഒരു കാലാസൃഷ്ടി എന്തിനുവേണ്ടി പിറവിയെടുക്കുന്നു എന്നൊരു ചോദ്യമുണ്ട്. ഒരു സർഗസൃഷ്ടി അതിന്റെ ക്രാഫ്റ്റിന്റെ സ്വഭാവം കൊണ്ടു മാത്രം ആസ്വദിക്കപ്പെടുന്നില്ല. വ്യക്തിബോധത്തിലേക്ക് വെളിച്ചമായി പതിച്ച് പുതിയൊരു ഉണർവ്വിലേക്ക് വ്യക്തിയേയും സമൂഹത്തേയും നയിക്കുകയോ, അന്ധകാരജടിലമായ ഒരു സാമൂഹികാവസ്ഥയിലേക്ക് വ്യക്തിയെ ക്ഷണിച്ച് അസ്വസ്ഥമാക്കുകയോ ചെയ്യുമ്പോൾ ഒരു കലാസൃഷ്ടി അതിന്റെ പിറവിയുടെ ധർമ്മം നിറവേറ്റി എന്നു പറയാനാകും.... ഇവിടെ അവതരിപ്പിച്ച സർഗസൃഷ്ടി ഇതിൽ ഏതു ധർമ്മമാണ് നിർവ്വഹിക്കുന്നത് എന്ന് ചിന്തിക്കുകയായിരുന്നു ഞാൻ.... എഴുത്തുകാരൻ ഒരുപക്ഷത്തിന്റെ വക്താവാകുമ്പോൾ സൃഷ്ടി അതിന്റെ സർഗാത്മകത വെടിഞ്ഞ് പ്രചരണത്തിനുള്ള ആയുധത്തിന്റെ രൂപം കൈവരിക്കുന്നു.....
ReplyDeleteകൂടുതൽ നല്ല രചനകൾക്കായി കാത്തിരിക്കുന്നു.....
ഇടുക്കിയിലെ കോഴിമല രാജാവെന്ന ആദിവാസി രാജാവിനെ കണ്ടുമുട്ടിയതാണ് ഇതു വായിച്ചപ്പോള്‍ ഓര്‍ത്തത്, നാലു തലമുറക്കു വേണ്ടി ഒന്നും കരുതാതെ പ്രകൃതിയെ പേടിച്ചും , പേടിപ്പിച്ചും ജീവിച്ചിരുന്ന പഴയ തലമുറയുടെ പരമ്പര ഇന്നും കഷ്ടപാടില്‍ തന്നെ, ഇത്തിരി തേനും ഒരു കൊച്ചു ചക്കയുമായിരുന്നു രാജാവിനെ ഞാന്‍ കാണുന്ന അന്ന് അദ്ദേഹത്തിന്റെ ഭക്ഷണം...ഞാന്‍ സത്യത്തില്‍ അവലോകനത്തിനു കിട്ടിയ ഡൊക്കില് നിന്നും കണ്ടു പിടിച്ചതാണിതു.. ആത്മാര്‍ത്ഥമായി തന്നെ പറയട്ടെ, അത്തരം ഒരു രാജാവിനെ കണ്ടതു കൊണ്ടിതു എനിക്കു ഈ കഥ എളുപ്പമായി പിടികിട്ടി, ഒരു ചിത്രം പോലെ തന്നെ തെളിഞ്ഞു കിട്ടി , പക്ഷെ ആ സാഹചര്യങ്ങളുമായി വഴക്കമില്ലാത്തവര്ക്കിതു ഇത്തിരി കട്ടിയായി എന്നു തോന്നുന്നു, സൂചനകളിലൂടെ വായനക്കാരന് ഊഹിച്ചെടുക്കേണ്ട ഒത്തിരി വിവരണങ്ങള്‍ ഒരിത്തിരി കൂടി പോയി എന്നു തോന്നി, അതല്ലാാതെ ഈ കഥക്കൊരു കുഴപ്പവും എനിക്കു പറയാനില്ല, പിന്നെ ഞാന്‍ വലിയ ഭാഷാപ്രാവീണ്യം ഇല്ല്യാത്ത ആളായതിനാല്‍ അതൊന്നും പറയുന്നില്ല, എന്റേതും തീര്‍ത്തും ഒരു വായനാക്കാരിയുടേ തുറന്ന അഭിപ്രായമാണ്
ReplyDelete