Sunday, July 15, 2012

ദ്രാണകൂർമ്മാസനം







യോ ശരീരത്തിനെന്നപോലെ മനസ്സിനും ഉന്മേഷം നൽകുമെന്ന് എന്നെ പ്രലോഭിപ്പിച്ചത്  എന്റെ ഡോക്ടറായിരുന്നു.  നഗരത്തിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ മാനസിക പിരിമുറുക്കങ്ങളുമായി ധാരാളം രോഗികൾ എത്താറുണ്ടായിരുന്നു.  ചിലർക്കെങ്കിലും, ഏതു മരുന്നിനേക്കാളും പ്രയോജനപ്പെട്ടത് യോഗയായിരുന്നെന്നും കൂടി പറഞ്ഞു വെച്ചിട്ട് അതു പരിശീലിപ്പിക്കുന്ന ഒരാചാര്യന്റെ വിലാസം അദ്ദേഹം മേശവലിപ്പിൽ നിന്നും  എടുത്തു തന്നത് ഏതാനും മാസങ്ങൾക്കു മുമ്പാണ്.
ഞാൻ ഡോക്ടറെ പരിചയപ്പെട്ടിട്ട് പത്തു വർഷത്തോളമാകുന്നു.  എന്റെ മനസ്സിൽ ഇടയ്ക്കിടെ ഉരുണ്ടു കൂടുന്ന കാർമേഘങ്ങളെയെല്ലാം ആട്ടിയോടിച്ച് അവിടെയൊരു നീലാകാശം പുനസ്സൃഷ്ടിച്ചു തരുന്നത് അദ്ദേഹത്തിന്റെ ജോലിയാണ്. അതദ്ദേഹം ഭംഗിയായി ചെയ്തു വന്നു. കാർമേഘങ്ങൾ എവിടെ നിന്നും എപ്പോൾ വേണമെങ്കിലും കടന്നു വരാം.  ശോക പര്യവസായിയായ ഒരു കഥയിൽ നിന്നാവാം ചിലപ്പോളവ ഉരുവം കൊള്ളുക. ഭൂഖണ്ഡങ്ങൾക്കപ്പുറത്ത് വിശപ്പാൽ മെലിഞ്ഞ ഒരു രൂപത്തെ ആർത്തിയോടെ നോക്കുന്ന  കഴുകന്റെ ദൃശ്യം കാണുമ്പോഴോ, ഏതെങ്കിലും കാമാർത്തന്റെ കൈകളാൽ പിച്ചിച്ചീന്തപ്പെട്ട ഒരു പിഞ്ചു ശരീരം പത്രത്താളിൽ നിവർന്നു കിടക്കുമ്പോഴോ, കുത്തകക്കമ്പനിയുടെ കെണിയിൽപ്പെട്ടു കൃഷി നശിച്ച്  കടത്തിൽ മുങ്ങിച്ചത്ത കർഷകന്റെ വാർത്ത വായിക്കുമ്പോഴോ,  അതങ്ങനെ  തിടം വെക്കുന്നു.  പിന്നെ വാക്കുകൾ മനസ്സിൽത്തന്നെ ഛിദ്രമാക്കപ്പെടുകയും  ചുണ്ടുകൾ മൗനമുദ്രിതങ്ങളാവുകയും ചെയ്യുന്നു.  ഊഷരമായ മരുഭൂമിയാൽ വലയം ചെയ്യപ്പെട്ട നിലയിലാവും ഞാൻ.  എനിക്കു ചുറ്റും താപം ഉയർന്നു വരും.  ഉറക്കം തരുന്ന ഗുളികകളെല്ലാം നിഷ്ഫലമാവുകയും, പത്തുവർഷമായി ശൂന്യമായ കിടക്കയുടെ പാതി നോക്കി, രാത്രി മുഴുവൻ നെടുവീർപ്പിടുകയും ചെയ്യും.  അഥവാ ഒന്നു മയങ്ങിപ്പോവുകയാണെങ്കിൽ നീണ്ടു വളഞ്ഞ കൊക്കും കൂർത്ത നഖങ്ങളുമായി ഒരു കഴുകൻ എവിടെ നിന്നോ പറന്നു വന്നു് നേരത്തേതന്നെ ചോര വാർന്നുകൊണ്ടിരുന്ന എന്റെ ഹൃദയം കൊത്തി വലിക്കാൻ തുടങ്ങും.  അതി കഠിനമായ ദാഹത്തോടെ ഞാൻ ഞെട്ടിയെഴുന്നേൽക്കും.  ദുരയും കപടതയും നിറഞ്ഞ ലോകത്തു നിന്നും പുറത്തേയ്ക്കുള്ള വഴിയന്വേഷിച്ച് എന്റെ വലിയ വീടിന്റെ മുറികളോരോന്നും കയറിയിറങ്ങും. എന്നാൽ രാവണൻകോട്ടയിൽ, പുറത്തേയ്ക്കുള്ള വഴികളൊന്നും അപ്പോൾ കാണപ്പെടുകയില്ല.  വീട്ടുജോലിക്കാർ ഉറങ്ങുന്ന മുറികളിൽ നിന്നുയർന്നു കേൾക്കുന്ന, ഉറക്കത്തിന്റെ താളനിബദ്ധമായ സംഗീതം സഹിക്കാനാവാതെ വല്ല വിധേനയും വിശാലമായ ഊണുമുറിയിലെത്തി തണുത്ത ജലം മതിവരുവോളം കുടിക്കും.  തങ്ങളുടെ സ്വന്തം നീലാകാശങ്ങൾ തേടി പറന്നു പോയ മക്കളുടെ ബാല്യകാല കുതൂഹലങ്ങൾ മുറിയിലെ അലമാരകളിൽ നിറഞ്ഞിരിക്കുന്നുണ്ട്. അവ പകർന്നു തരുന്ന അല്പ ശാന്തിയിൽ ഞാൻ തിരിച്ച് വേച്ചു വേച്ച് മുറിയിലെത്തും.


ഉറക്കച്ചടവു നിഴലിക്കുന്ന കണ്ണുകളുമായി രാവിലെ തന്നെ എത്തുന്ന എന്നെ ഡോക്ടർ സാന്ത്വനം തരുന്ന ഒരു പുഞ്ചിരിയോടെ സ്വീകരിക്കും.  പിന്നെ അത്യന്തം വിവേകപൂർണ്ണമായ വാക്കുകൾ കൊണ്ട് അദ്ദേഹം തന്റെ ജോലി തുടങ്ങുകയായി.  ഏറെ സമയത്തിനു ശേഷം ചെറിയ ചില മരുന്നുകളും തെളിഞ്ഞ നീലാകാശവുമായി ഞാൻ വീട്ടിലേക്കു തിരിക്കും. 
എന്റെ സന്ദർശനങ്ങളുടെ ഇടവേള കുറഞ്ഞു വരാൻ തുടങ്ങിയപ്പോഴാണ് അദ്ദേഹം യോഗയെപ്പറ്റി എന്നെ ബോധ്യപ്പെടുത്തിയത്.  എന്നിട്ടും, കുറച്ചുനാൾ കഴിഞ്ഞാണ് ഞാൻ മേൽവിലാസം വീണ്ടും തപ്പിയെടുത്തത്.  നഗര പ്രാന്തത്തിലായിരുന്നു അതിൽ പറഞ്ഞിരുന്ന ആശ്രമം.  മുൻകൂട്ടി അനുവാദം വാങ്ങിയിട്ട്, വെള്ളിമേഘങ്ങളും സൗമ്യമായ സൂര്യനുമുള്ള ഒരു ദിവസം ഞാൻ അവിടെച്ചെന്നു.  നഗര ജീവിതത്തെ വളരെ വേഗം വിസ്മൃതമാക്കുന്ന ഒരന്തരീക്ഷം അവിടെ നിലനിന്നിരുന്നു.  പച്ചപ്പിന്റെ സാന്ദ്രത അതൊരു കാടിന്റെ തുടക്കമാണോ എന്ന് സംശയം ജനിപ്പിക്കും.  തണലത്തയവിറക്കുന്ന പുള്ളിമാനുകളെവിടെയെന്ന്  സന്ദർശകന്റെ കണ്ണുകൾ ഉഴറും.
 

കാത്തിരിപ്പൊന്നുമില്ലാതെ തന്നെ ഞാൻ ആചാര്യന്റെ അടുക്കലേയ്ക്ക് ആനയിക്കപ്പെട്ടു. ശാന്തി വികിരണം ചെയ്യുന്ന കണ്ണുകളും നെഞ്ചോളമെത്തുന്ന നര ബാധിക്കാത്ത താടിരോമങ്ങളും സ്ത്രൈണത തുളുമ്പുന്ന സൗമ്യമായ ശബ്ദവും അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു. എന്റെ ഡോക്ടർ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്നു.  അതുകൊണ്ടുതന്നെ എനിക്കു മാത്രമായി ദിവസവും കുറച്ചു സമയം നീക്കിവെക്കാമെന്ന് അദ്ദേഹം സമ്മതിച്ചു.  ആദ്ദേഹം നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വലിയൊരു തുക സംഭാവനയായി നൽകാൻ എനിക്കു മടിയുമില്ലായിരുന്നു.  പിറ്റേന്നു മുതൽ ഞാൻ പരിശീലനം ആരംഭിക്കുകയും ചെയ്തു. 
യോഗയെപ്പറ്റി വിശദമായി പറഞ്ഞുകൊണ്ടാണ്  അദ്ദേഹം തുടങ്ങിയത്.  കൂട്ടിച്ചേർക്കുക, ബന്ധിപ്പിക്കുക എന്നൊക്കെ അർത്ഥം വരുന്നയുജ്എന്ന സംസ്കൃത ശബ്ദത്തിൽ നിന്നാണ് യോഗ എന്ന വാക്കുണ്ടായത്.  മനസ്സ്, ശരീരം, ആത്മാവ് എന്നിവയുടെ പൂർണ്ണമായ ഐക്യപ്പെടലാണ് യോഗ. ശാരീരികവും മാനസികവുമായ അടിസ്ഥാനങ്ങൾ അതിനുണ്ട്.  ശാരീരിക വിഷയത്തിൽ ആസനങ്ങൾ, ക്രിയകൾ, ബന്ധനം, പ്രാണായാമം എന്നിവയും നാലു മാത്രകളുമാണുള്ളത്.”  തുടർന്നു്, പല തരത്തിലുള്ള ആസനങ്ങളെപ്പറ്റിയും അവയുടെ പ്രയോജനങ്ങളെപ്പറ്റിയും വിവരിച്ചിട്ട്, ശരിയായ പരിശീലനം തുടങ്ങാനായി ശരീരത്തെ പാകപ്പെടുത്തിയെടുക്കാൻ നാലഞ്ചു മാസങ്ങൾ എടുക്കുമെന്നു് അദ്ദേഹം സൂചിപ്പിച്ചു.

എന്റെ ദിവസങ്ങൾ ശാന്തമായി കടന്നു പൊയ്ക്കൊണ്ടിരുന്നു.  പാഠങ്ങൾക്ക്, എന്റെ ശരീരം പെട്ടെന്നു വഴങ്ങി.  ഒന്നിലധികം നിലകളുടെ യോഗമായ സൂര്യ നമസ്കാരം, കടിചക്രാസനം, പദഹസ്താസനം, അർദ്ധ ചന്ദ്രാസനം, തദാസനം, മകരാസനം, ശവാസനം, മയൂരാസനം, മത്സ്യാസനം, പദ്മാസനം ആചാര്യൻ ഓരോന്നും ക്ഷമാപൂർവം പഠിപ്പിച്ചുകൊണ്ടിരുന്നു.  ഞാനവയെല്ലാം അടുക്കോടെ സ്വായത്തമാക്കി വന്നു.  ഡോക്ടറെ കാണുന്നത് സൗഹൃദം പുതുക്കാൻ മാത്രമായിത്തീർന്നു.

ഒരു ദിവസം ആചാര്യൻ പറഞ്ഞു.  ഇന്നൊരു പുതിയ നിലയാണ് പഠിക്കുന്നത്.  ദ്രാണകൂർമ്മാസനം’.  ഉറങ്ങുന്ന ആമയാണു മാതൃക.  ശാരീരികവും മാനസികവുമായ ഒരു തരം സുഷുപ്താവസ്ഥ.  പഞ്ചേന്ദ്രിയങ്ങളെയും ബാഹ്യാവയവങ്ങളെത്തന്നെയും നമുക്കുള്ളിലുള്ള ഒരു സാങ്കല്പിക ബിന്ദുവിലേക്ക് ചുരുക്കുന്നു.  പരമമായ വിശ്രാന്തിയിലെത്തുകയാണു ലക്ഷ്യം.”  അനന്തരം പുൽപ്പായിൽ കമിഴ്ന്നു കിടന്ന് അതിന്റെ രീതികൾ അദ്ദേഹം വിശദമാക്കിത്തന്നു.  ഞാനത് അനുകരിക്കാൻ ശ്രമിച്ചു.  ഉച്ഛ്വസിക്കുക!”.  ഞാൻ ശ്വാസം ഉള്ളിലേക്കു വലിച്ചു.  കൈകാലുകൾ, കണ്ണുകൾ. വായ്, ചെവി, മൂക്ക്;  ഇനി തലയാകെത്തന്നെ ഉള്ളിലേക്കു ചുരുക്കുക.  ഷഡാധാര പ്രതിഷ്ഠയിൽ ഹൃദയ പദ്മത്തിൽ പ്രതിപാദിച്ചിരിക്കുന്ന കൂർമ്മമാവുക!”  എനിക്കു തല കറങ്ങി.  അദ്ദേഹത്തിന്റെ വാക്കുകൾ അർത്ഥരഹിതമായ ജല്പനങ്ങൾ പോലെ എനിക്കു ചുറ്റും വലം വെച്ചു. തോൽവി സമ്മതിച്ച് ഞാൻ പായിൽ നിന്നും എഴുന്നേറ്റു.  ആചാര്യൻ എനിക്ക് വിശ്രമം കല്പിച്ചു.     

ഏതാനും ദിവസങ്ങൾക്കു ശേഷം, അത്താഴം കഴിഞ്ഞ് നീലാകാശവും നോക്കി ബാൽക്കണിയിൽ നിൽക്കുകയായിരുന്നു ഞാൻ; എന്നെ നോക്കി കണ്ണിറുക്കാറുള്ള ഒരു നക്ഷത്രത്തെ തെരഞ്ഞു കൊണ്ട്. പത്തു വർഷമായി ഞാനതിനെ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട്. എന്റെ മന്ദസ്മിതങ്ങളെപ്പോലും കവർന്നിട്ടായിരുന്നു അതവിടെ ചേക്കേറിയത്.  പെട്ടെന്നു് തെരുവിൽ ഒരു വാഹനം കരച്ചിലോടെ വന്നു നിന്നു.    അതിൽ നിന്നും ഏതാനും ആൾരൂപങ്ങൾ ചാടിയിറങ്ങി. ചില ആക്രോശങ്ങൾ, തെരുവു വിളക്കിന്റെ വെളിച്ചത്തിൽ തിളങ്ങുന്ന ഒരു വാൾമുന,  പാതിയിൽ നിലച്ചുപോയ ഒരു നിലവിളി...

എന്റെ കണ്ണിൽ ഇരുട്ടു കയറി.  കാലുകൾ ബലഹീനങ്ങളായി.  ആകാശത്ത് കറുകറുത്ത മേഘങ്ങൾ ഉരുണ്ടു കൂടി.  ഇനിയൊരിക്കലും ഏച്ചുചേർക്കാനാവാത്ത തരത്തിൽ എന്റെ നീലാകാശം ചിന്നിപ്പോയെന്ന് എനിക്ക് മനസ്സിലായി.  ഞാൻ വേച്ചു വേച്ച് എന്റെ വ്യായാമ മുറിയിലെത്തി.  പുല്പായ നിവർത്തിയിട്ട് അതിൽ കമിഴ്ന്നു കിടന്നു.  ഉച്ഛ്വസിക്കുക!” ആചാര്യന്റെ ശബ്ദം കാതുകളിൽ മുഴങ്ങി.  ഞാൻ ശ്വാസം ഉള്ളിലേക്കു വലിച്ചു.  കൈകാലുകൾ, കണ്ണുകൾ. വായ്, ചെവി, മൂക്ക്;  ഇനി തലയാകെത്തന്നെ ഉള്ളിലേക്കു ചുരുക്കുക.”  ഞാൻ അങ്ങനെ ചെയ്തു.  എന്റെ കൈകാലുകൾ ശരീരത്തിലേയ്ക്ക് ഉൾവലിഞ്ഞു.  കണ്ണുകൾ അതിന്റെ കുഴികളിൽ ആണ്ടിറങ്ങി.  തല ശരീരത്തിൽ ഒതുങ്ങിക്കൂടി.  ത്വക്കിനു കനം ഏറി വന്നു.  അവസാനം അതൊരു പുറന്തോടായി മാറി. ലോകത്തിന്റെ നൃശംസതകളൊന്നും ഇപ്പോൾ എന്നെ അലട്ടുന്നില്ല.  വിശക്കുന്നവന്റെ ഞരക്കമോ കൊല ചെയ്യപ്പെടുന്നവന്റെ നിലവിളിയോ എന്റെ കർണ്ണങ്ങളിൽ പതിയുന്നില്ല. എന്റെ ഹൃദയം യാതൊരു കഴുകനും പ്രാപ്യമല്ലാത്തവണ്ണം കവചിതമായി.  സൃഷ്ടിയോ സ്ഥിതിയോ സംഹാരമോ വേവലാതിപ്പെടുത്താത്ത, തിരിച്ചുണരാൻ ആഗ്രഹമില്ലാത്ത യോഗനിദ്രയിലേക്ക് ഞാൻ ആണ്ടു പോയി. 

                          ***                  ***                ***

(ഇതിൽ പ്രതിപാദിച്ചിരിക്കുന്നദ്രാണകൂർമ്മാസനംഭാവനാസൃഷ്ടി മാത്രമാണ്.  യോഗാചാര്യന്മാർ മൂലഗ്രന്ഥങ്ങൾ ഉദ്ധരിച്ച് വഴക്കിനു വരുകയോ വായനക്കാർ നില അനുകരിക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്നപേക്ഷ.)


ചിത്രം :  മീനാക്ഷി ചാറ്റർജിയുടെ ഒരു പെയിന്റിങ്ങ്.