മറുനാടൻ മലയാളികളും കേരളീയ ജീവിതവും
ആറേഴു വർഷങ്ങൾക്കിടയിൽ പട്ടണങ്ങൾക്കും ഗ്രാമങ്ങൾക്കും വന്ന മാറ്റങ്ങൾ സൂക്ഷ്മമായി നോക്കിക്കണ്ടുകൊണ്ടായിരുന്നു യാത്ര. അതുകൊണ്ടുതന്നെ വഴിയോരത്ത് ഇടയ്ക്കിടെ ആവർത്തിച്ചുകൊണ്ടിരുന്ന ഒരു കാഴ്ച മനസ്സിലൊരു മുള്ളായി. ആധുനികരീതിയിൽ പണികഴിപ്പിക്കാൻ ഉദ്ദേശിച്ച് തുടങ്ങിയതും, എന്നാൽ പാതിയും മുക്കാലും തീർന്ന അവസ്ഥയിൽ പണിനിർത്തിയിട്ട് വളരെനാളുകളായതിനാൽ കാടും പടലും പിടിച്ചതുമായ കോൺക്രീറ്റുവീടുകളുടെ ദൃശ്യം ആകാംക്ഷയെ വർദ്ധിപ്പിച്ചുകൊണ്ടിരുന്നതിനാൽ ഇടയ്ക്കു കണ്ട അത്തരം ഒരു വീടിന്റെ മുൻപിൽ വണ്ടി നിർത്തി. വീടിനോടു ചേർന്നുതന്നെ ഓലകൾ ദ്രവിച്ചു തുടങ്ങിയ ഒരു കുടിലും ഉണ്ടായിരുന്നു. കുടിലിനുമുൻപിൽ അപരിചിതനെക്കണ്ട് അകത്തുനിന്നും ഒരു സ്ത്രീ കൈക്കുഞ്ഞുമായി ഇറങ്ങിവന്നു. അല്പം സങ്കോചത്തോടെയാണെങ്കിലും, ആ വീട് ആരുടേതാണെന്ന് അവരോട് ചോദിച്ചു. വീട് അവരുടേതുതന്നെയാണെന്നു പറയുമ്പോൾ കണ്ണുകളിൽ പ്രത്യാശ. വീടും സ്ഥലവും വാങ്ങാൻ വന്ന ആളാണെന്ന ധാരണയിൽ ആ സ്ത്രീ തുടർന്നുള്ള സംഭാഷണത്തിൽ അവരുടെ ദുർവിധിയുടെ കെട്ടഴിച്ചു. ഭർത്താവ് ഗൾഫിൽ നല്ലനിലയിൽ കച്ചവടം നടത്തിവരികയായിരുന്നു. നിനച്ചിരിക്കാത്ത നേരത്ത് അവിടുത്തെ സ്വദേശിവൽക്കരണത്തിന്റെ പേരിൽ എല്ലാം ഇട്ടെറിഞ്ഞ് തിരിച്ചുപോരേണ്ടിവന്നു. ബിസിനസ്സ് പിടിച്ചെടുത്ത സ്പോൺസർ നാട്ടിലേയ്ക്ക് ഒരു ടിക്കറ്റ് മാത്രം എടുത്തുകൊടുക്കാൻ ദയകാട്ടി. അതുവരെയുണ്ടായിരുന്ന സമ്പാദ്യമെല്ലാം ആ വീടിനും സ്ഥലത്തിനും മറ്റുമായി ചെലവായിരുന്നു. ലോണെടുത്തും കടം വാങ്ങിയും കുറെ നാളുകൾ കഴിഞ്ഞുകൂടി. ഇതിനിടെ വീടും സ്ഥലവും വിൽക്കാൻ നടത്തിയ ശ്രമങ്ങളും, വാങ്ങാൻ ആളില്ലാത്തതിനാൽ പാഴായി. ലോണെടുത്ത പണംകൊണ്ടു നടത്തിയ ബ്ലേഡ്ബിസിനസ്സും പൊട്ടി. ഗത്യന്തരമില്ലാതെ നാടുവിട്ട ഭർത്താവ് വേറൊരു വിസയ്ക്കായി ബോംബെയിൽ എവിടെയോ അലയുകയാണു്. വീടുവാങ്ങുന്നതിനെപ്പറ്റിയുള്ള അഭിപ്രായം രണ്ടു ദിവസങ്ങൾക്കകം അറിയിക്കാമെന്നു പറഞ്ഞ് യാത്രചോദിച്ചപ്പോൾ, പിന്നിട്ട സമാനദൃശ്യങ്ങൾ ഇത്തരം ഗൾഫ് സ്വപ്നങ്ങളുടെ അസ്ഥികൂടങ്ങൾ ആകാതിരിക്കട്ടെയെന്ന് മനസ്സ് പ്രാർത്ഥിച്ചു.
00 00 00
ആധുനിക കേരളീയ ജീവിതത്തിനു സമ്പന്നതയുടെ മുഖം കൊടുക്കാൻ കഴിഞ്ഞതിൽ മറുനാടൻ മലയാളികളുടെ വിയർപ്പിനു നിർണ്ണായകമായ പങ്കാണുള്ളത്. ഇരുപതാംനൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിലുണ്ടായ സാംസ്കാരിക നവോത്ഥാനവും ഉത്തരാർദ്ധത്തിലുണ്ടായ വിദ്യാഭ്യാസ പുരോഗതിയും മലയാളിക്ക് ലോകത്തിന്റെ കോണുകളിലേക്ക് പറക്കാനുള്ള ചിറകുകളായി. ‘ആഗോള ഗ്രാമം’ വിദേശികൾക്ക് സമീപവർത്തമാനകാലമാണെങ്കിൽ മലയാളികൾ കാൽനൂറ്റാണ്ടു മുൻപുതന്നെ അതു പ്രാവർത്തികമാക്കിയിരുന്നു. ഇവരിൽ ഒരു ന്യൂനപക്ഷം ഇങ്ങനെ ചെന്നുചേർന്ന ഇടങ്ങളിൽ അവരുടെ വേരുകൾ ആഴ്ത്തി. തദ്ദേശസംസ്കാരവുമായിച്ചേർന്ന് അവർ തങ്ങളുടെ സ്വത്വവും നിലനില്പ്പും കണ്ടെത്തി. കേരളം, അവരിൽ പഴയ തലമുറകളുടെമാത്രം മനസ്സിലെ ഗൃഹാതുരതയായി.
കേരളം ഒരു ഉപഭോഗ സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണെന്ന പരാതി ഇടയ്ക്കിടെ നാം കേൾക്കാറുണ്ട്. ഉൽപ്പാദനം കമ്മിയും ഉപഭോഗം അധികവുമാകുന്ന അവസ്ഥ. ഇതിലേയ്ക്ക് എത്തിച്ചതിൽ മറുനാടൻമലയാളികളും ബോധപൂർവ്വമല്ലാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്. മറുനാട്ടിലുള്ള കുടുംബാംഗം നൽകിയ സുരക്ഷിതത്വത്തിന്റെ തണലിൽ കിളിർത്ത ഒരു പറ്റം ഇത്തിൾക്കണ്ണികൾ ഇവിടെ വളർന്നു പടർന്നു. കമ്മ്യൂണിസ്റ്റുപച്ചകൾ മാത്രം തഴച്ചുവളരുന്ന സ്വന്തം തൊടികൾ പിന്നിട്ട് അയൽസംസ്ഥാനത്ത് ഉൽപ്പാദിപ്പിച്ച കായ്കറികൾക്കായി, സഞ്ചിയും തൂക്കി ഇവർ രാവിലെ ചന്തയിലേക്കു പോകുന്നു.
ഒരായുസ്സിന്റെ പ്രയത്നഫലം ബുദ്ധിപൂർവ്വമല്ലാതെ വിനിയോഗിക്കുന്നതിന്റെ ദുരന്തമാണു് ആദ്യം നാം കണ്ടത്. ബുദ്ധി കാട്ടാനുള്ള അവസരങ്ങൾ പരിമിതമാണെന്നുള്ളത് പാർശ്വയാഥാർത്ഥ്യം. സംഘടിച്ചാൽ ഇന്നു കേരളത്തിലെ ഭൂരിപക്ഷശക്തിയാകുന്ന പ്രവാസികൾക്കുള്ളത് മുറം പോലുള്ള ചെവികളാൽ മറയ്ക്കപ്പെട്ട ആനക്കാഴ്ച. ഭരണാധികാരികൾക്ക് ഇവർ തങ്ങളുടെ ഖജനാവു നിറയ്ക്കാനായി തടിപിടിക്കാനുള്ള കരിജന്മങ്ങൾ. ഇവരെ ബോധവാന്മാരാക്കുവാൻ ബാധ്യതയുള്ള മാധ്യമങ്ങൾ ഇവർക്കുമുൻപിൽ ഷക്കീലച്ചിത്രങ്ങൾ വിളമ്പുന്നു.
കേരളീയസമൂഹത്തിന്റെ കറിവേപ്പിലകളായിത്തീരുന്ന ഈ മറുനാടൻ മലയാളികൾക്ക് ഒരുപിടി മാറാരോഗങ്ങളും സ്വപ്നസൗധത്തിന്റെ പായലുപിടിച്ച അസ്ഥിവാരങ്ങളും നഷ്ടപ്പെട്ട യൗവനവും ബാക്കിപത്രം. രാവണൻകോട്ടയിലേയ്ക്കുള്ള പുതിയ പ്രവേശനാനുമതിക്കായി നെട്ടോട്ടം.
00 00 00
യാത്ര തുടരുകയാണു്. പണിതീരാത്ത വീടുകളും കമ്മ്യൂണിസ്റ്റുപച്ചകൾ വളർന്ന തൊടികളും ആവർത്തിക്കുന്ന കാഴ്ചകളായി. വണ്ടി ഇപ്പോൾ ഗ്രാമാതിർത്തിയിൽ പ്രവേശിച്ചു. ആകാശം മേഘാവൃതമായിരുന്നു.
(2002-ൽ എഴുതിയത്.)
(2002-ൽ എഴുതിയത്.)